2009, മാർച്ച് 20, വെള്ളിയാഴ്‌ച

പി.സി. ജോര്‍ജ്ജിന്റെ നാണം കെട്ട മലക്കം മറിച്ചില്‍


പത്രസമ്മേളനം, അന്തിക്കുള്ള ചാനല്‍ച്ചര്‍ച്ച എന്നീ രണ്ട് സംഭവങ്ങള്‍ കണ്ടു പിടിച്ചവനു സ്തുതി. ഈ രണ്ട് കലാപരിപാടികളില്ലായിരുന്നെങ്കില്‍ ഇന്നാട്ടില്‍ ഒരു രാഷ്ട്രീയ മേല്‍ വിലാസമില്ലാതെ വെടിതീര്‍ന്നു പോകുമായിരുന്ന എത്രയെത്ര ഞാഞ്ഞൂലുകളാണ് ഇപ്പോള്‍ ജനസമക്ഷം 'ആദര്‍ശ'വാന്മാരായും 'ജനകീയ ഏകോപന സമിതി'ക്കാരായും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്മാരായും വെട്ടി വെളിച്ചപ്പെടുന്നത്.  അങ്ങനെയൊരു സിംഹമാണ് പി.സി. ജോര്‍ജ്ജ്

ഡി.വൈ.എഫ്.ഐ നേതാവും കോഴിക്കോട് സി.പി.ഐ(എം) ലോക് സഭാ ഇലക്ഷന്‍  സ്ഥാനാര്‍ത്ഥിയുമായ സ: മുഹമ്മദ് റിയാസിനു  ഫാരീസ് അബൂബെക്കര്‍ എന്നയാളുമായി ബന്ധമുണ്ടെന്ന്‍ പ്രചരണമഴിച്ചുവിടാന്‍ പത്രസമ്മേളനം വിളിച്ച കേരളാകോണ്‍ഗ്രസ്സ് നേതാവ് പി.സി.ജോര്‍ജ്ജിന്റെ നാണം കെട്ട മലക്കം മറിച്ചിലിനു കേരളം ഇപ്പോള്‍ സാക്ഷിയാവുന്നു. കോട്ടയത്ത് കെ.എം മാണിയുടെ മുന്‍കൈയ്യില്‍ സഹകരണ മേഖലയിലൊരു റബ്ബര്‍ ഫാക്റ്ററി സ്ഥാപിക്കാനായി 'പാലാഴി' എന്ന പേരില്‍ ഒരു സഹകരണ സംഘം റെജിസ്റ്റര്‍ ചെയ്ത് 100കോടിയില്‍പരം രൂപ ജനങ്ങളില്‍ നിന്നു പിരിച്ചു എന്ന് കഴിഞ്ഞ ഇലക്ഷനുകളില്‍ ഉറഞ്ഞു തുള്ളിയത് സി.പി.ഐ.എമ്മോ സി.പി.ഐ യോ ഒന്നുമല്ല, സാക്ഷാല്‍ പി.സി ജോര്‍ജ്ജാണ്. അന്ന് ജോര്‍ജ്ജിന് കലശലായ ആദര്‍ശ ദണ്ണമിളക്കമായിരുന്നു. മൂന്നാര്‍ ഭൂമി തിരിച്ചുപിടിക്കല്‍ യജ്ഞത്തിന്റെ പങ്കു പറ്റാനായി മാണിയുടെ കുടുംബക്കാരുടെ റിസോര്‍ട്ടിനെക്കുറിച്ചും മറ്റും ദിവസം ഒന്നെന്ന കണക്കിനു ആശാന്‍ പത്രസമ്മേളനം നടത്തി വിളിച്ചുകൂവിക്കൊണ്ടിരുന്നു. ആ പി.സി.ജോര്‍ജ്ജാണ് കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ മാണിയ്ക്കെതിരേയുള്ള ആരോപണങ്ങള്‍ തിരിച്ചു കുത്തുന്നില്ലേ എന്ന സൂചന വന്നപ്പോള്‍ ഇങ്ങനെ മൊഴിഞ്ഞത് : "എം.ആര്‍.എഫ് പോലുള്ള മള്‍ട്ടീനാഷണല്‍ കമ്പനികള്‍ റബ്ബറില്ലാതെ നട്ടം തിരിയുന്നിടത്ത് പാലാഴി പോലൊരു ടയര്‍ കമ്പനി എന്തു ചെയ്യാനാണ്...അതിലൊന്നും ഒരു കഥയുമില്ലെന്നേ ! സൈക്കിള്‍ ട്യൂബുണ്ടാക്കാന്‍ പോലും നോക്കിയിട്ട് വിജയിച്ചില്ല...കോട്ടയത്ത് അങ്ങനൊരു സ്ഥാപനം വിജയിക്കില്ല...അതിലൊന്നും ഒരു കഥയുമില്ലെന്നേ !!"

ഇപ്പോല്‍ കേരളാകോണ്‍ഗ്രസ്സില്‍ നിന്നും പിരിഞ്ഞ പി.സി തോമസ് അതേ ആരോപണം ഏറ്റെടുത്ത് മാണിസാറിന്റെയും മകന്‍ ജോസ്.കെ.മാണിയുടെയും നേര്‍ക്ക് കുന്തമുന തിരിക്കുമ്പോള്‍ പി.സി.ജോര്‍ജ്ജിന് മാണിസാറിനെ ഊരിക്കൊടുക്കേണ്ടത് ആവശ്യമായി വരുന്നു. അപ്പോള്‍ പോം വഴി ഫാരീസ്-റിയാസ്-മദനി-പിണറായി എന്നിങ്ങനെ പുതിയ പുതിയ "ബന്ധങ്ങള്‍" ആരോപിക്കലും 'സുരേഷ് കുറുപ്പിനെ തോല്പ്പിക്കാന്‍ പിണറായിയുടെ ചാവേറാവാനാണ് പി.സി തോമസ്സിനെ ഇറക്കുന്നത്' എന്നൊക്കെയുള്ള നുണകളും റബ്ബര്‍ പാലില്‍ ചാലിച്ച് കേരളജനതയെ തൊണ്ടതൊടാതെ വിഴുങ്ങിക്കണമല്ലോ.

മുന്‍പ് നടന്‍ മമ്മൂട്ടി എല്‍.കെ അദ്വാനിയുടെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പി.സി ജോര്‍ജ്ജ് പറഞ്ഞത് മമ്മൂട്ടിയിലൂടെ അദ്വാനിയുമായി ബന്ധം സ്ഥാപിക്കുകയും അതിലൂടെ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ നേട്ടമുണ്ടാക്കുകയുമാണ് പിണറായി വിജയന്റെ ഉദ്ദേശം എന്നത്രെ! 

ദേശാടനക്കിളി ഊരുതെണ്ടുമ്പോലെ മുന്നണികളെ മാറിമാറി നക്കിക്കൊടുക്കുന്ന പി.സി.ജോര്‍ജ്ജ് നാളെയൊരുനാള്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി പറയും "ഏയ്...അങ്ങനെയൊന്നുമില്ല... അതിലൊന്നും ഒരു കഥയുമില്ലെന്നേ !!"

1 അഭിപ്രായം:

  1. ഇത്തിക്കണ്ണികളായി പറ്റിക്കൂടി പരാന്നഭോജനം നടത്തുന്ന ഇത്തരം രാഷ്ട്രീയ ശിഖണ്ഡികളുടെ ജൽ‌പ്പനങ്ങൾക്ക് ഇനിയും കേരള ജനത ചെവി കൊടുക്കും എന്ന് വിശ്വസിക്കുന്ന,ഇവരെ ഇളക്കി വിടുന്ന വിഡ്ഡ്യാസുരന്മാരുണ്ടല്ലൊ..അവരേയാണ് മുക്കാലിയിൽ കെട്ടി ചാട്ടവാറിനടിക്കേണ്ടത്

    മറുപടിഇല്ലാതാക്കൂ