2009, മാർച്ച് 25, ബുധനാഴ്‌ച

മണ്ഡല പരിചയം 1: തിരുവനന്തപുരം

തലസ്ഥാനമണ്ഡലം എന്നതിനേക്കാള്‍ തിരുവനന്തപുരം രാഷ്ട്രീയകേരളത്തിന്റെ ദിശാസൂചികയാണെന്നു പറയാം. ഇടതുപക്ഷത്തോടൊപ്പം ഏറിയകൂറും നിലനിന്ന ചരിത്രമാണ് മണ്ഡലത്തിനുള്ളത്. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞ ചില സന്ദര്‍ഭങ്ങളില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ജയിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ മണ്ഡലമാണ് ഇതെന്ന് കോണ്‍ഗ്രസുകാര്‍പോലും അവകാശപ്പെടില്ല.  

അതിരുകള്‍ മാറിയ മണ്ഡലം ഇക്കുറി കണക്ക് കൂടുതല്‍ സങ്കീര്‍ണമാക്കും. ഈസ്റ്, വെസ്റ്, നോര്‍ത്ത് മണ്ഡലങ്ങള്‍ അപ്രത്യക്ഷമാക്കി രൂപംകൊണ്ട തിരുവനന്തപുരം നിയമസഭാമണ്ഡലവും മറ്റൊരു പുതുമുഖമായ വട്ടിയൂര്‍ക്കാവും കഴക്കൂട്ടം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നിവയും ചേര്‍ന്നതാണ് പുതിയ തിരുവനന്തപുരം ലോക്സഭാ മണ്ഡലം. പഴയ ചിറയന്‍കീഴ് മണ്ഡലത്തില്‍നിന്ന് ശ്രീകാര്യം, കഴക്കൂട്ടം പഞ്ചായത്തുകളും പഴയ ആറ്റിപ്ര പഞ്ചായത്തുപ്രദേശവും തിരുവനന്തപുരത്തോടു ചേര്‍ത്തു. നേമം മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, മലയന്‍കീഴ്, മാറനെല്ലൂര്‍ പഞ്ചായത്തുകള്‍ പുറത്തുപോയി. ഇവ ഇനി ആറ്റിങ്ങലെന്നു പേരുമാറിയ പഴയ ചിറയന്‍കിഴിലാകും. ഇടക്കാലത്ത് കോണ്‍ഗ്രസിന്റെ കൈയില്‍ എത്തിയെങ്കിലും തിരുവനന്തപുരം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ്. 1952ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആനി മസ്ക്രീനായിരുന്നു വിജയം. 1957ല്‍ കമ്യൂണിസ്റ് സ്വതന്ത്രന്‍ ഈശ്വരയ്യര്‍ പട്ടം താണുപിള്ളയെ തോല്‍പ്പിച്ചതോടെ തിരുവനന്തപുരം ശ്രദ്ധാകേന്ദ്രമായി. 62ല്‍ കമ്യൂണിസ്റ് പിന്തുണയോടെ പി എസ് നടരാജപിള്ള വിജയിച്ചു. 67ല്‍ എസ്എസ്പി സ്ഥാനാര്‍ഥി പി വിശ്വംഭരന്‍ ഇടതുപക്ഷ പിന്തുണയോടെ വിജയംകണ്ടു. 71ല്‍ സിപിഐ എം പിന്തുണയോടെ വി കെ കൃഷ്ണമേനോനായിരുന്നു വിജയം. 77ല്‍ സിപിഐയിലെ എം എന്‍ ഗോവിന്ദന്‍നായരായിരുന്നു വിജയി. പിന്നീട് മണ്ഡലം കോണ്‍ഗ്രസിന്റെ കൈയിലെത്തി. 1980 മുതല്‍ 91 വരെ നാലു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 80ല്‍ നീലലോഹിതദാസന്‍ നാടാരും 84, 89, 91 വര്‍ഷങ്ങളില്‍ എ ചാള്‍സുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 96ല്‍ സിപിഐയിലെ കെ വി സുരേന്ദ്രനാഥ് കോണ്‍ഗ്രസ് ആധിപത്യത്തിന് അറുതിവരുത്തി. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ കെ കരുണാകരനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 99ല്‍ കണിയാപുരം രാമചന്ദ്രനെ കോണ്‍ഗ്രസിന്റെ വി എസ് ശിവകുമാര്‍ തോല്‍പ്പിച്ചു. 2004ല്‍ 54,603 വോട്ടിന് ശിവകുമാറിനെ തേല്‍പ്പിച്ച് പി കെ വാസുദേവന്‍നായര്‍ മണ്ഡലത്തെ വീണ്ടും ചുവപ്പിച്ചു. പി കെ വിയുടെ മരണത്തെത്തുടര്‍ന്ന് 2005 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 74,200 വോട്ടിന് വി എസ് ശിവകുമാറിനെ തോല്‍പ്പിച്ച് പന്ന്യന്‍ രവീന്ദ്രന്‍ ഇടതുപക്ഷ ആധിപത്യം സമ്പൂര്‍ണമാക്കി. ബിജെപിയുടെ വോട്ടുകച്ചവടത്തിന്റെ പരീക്ഷണശാലയായും തിരുവനന്തപുരം അറിയപ്പെട്ടു. ബിജെപി വോട്ട് വാങ്ങിയാണ് എക്കാലവും കോണ്‍ഗ്രസ് ഇവിടെ ജയിച്ചത്. രണ്ടുവട്ടം ഒ രാജഗോപാലും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സി കെ പത്മനാഭനും ആയിരുന്നു ബിജെപി സ്ഥാനാര്‍ഥികള്‍. ഉപതെരഞ്ഞെടുപ്പില്‍ സി കെ പത്മനാഭന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബിജെപിയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായി. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെ രാജിയില്‍വരെ കാര്യങ്ങളെത്തി.

4 അഭിപ്രായങ്ങൾ:

  1. പതിവു പോലെ ഇത്തവണയും ബി ജെ പി തങ്ങളുടെ വോട്ടുകൾ വിറ്റ് കാശാക്കും.

    മറുപടിഇല്ലാതാക്കൂ
  2. കാസര്‍ഗോഡും തിരുവനന്തപുരത്തും വോട്ട് കച്ചവടം ഉറപ്പ് തന്നെ.

    മറുപടിഇല്ലാതാക്കൂ
  3. “ലീഗിന്റെ ഹാലിളക്കം” വായിക്കാന്‍ താഴെ ലിങ്ക് കാണുക.

    http://kungikka.blogspot.com/2009/03/blog-post.html

    മറുപടിഇല്ലാതാക്കൂ
  4. നമ്മളു ചെയ്യും വോട്ടെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന ഗാനം മൂളാന്‍ ഇവര്‍ക്ക് എന്ന് അവസരം വരുമോ ആവോ?

    മറുപടിഇല്ലാതാക്കൂ