2009, മാർച്ച് 22, ഞായറാഴ്‌ച

ഹജ്ജ് ക്വോട്ടാ അടിച്ചുമാറ്റിയതിനു അഹമ്മദ് മറുപടി പറയട്ടെ


ചില രാഷ്ട്രീയക്കച്ചവടക്കാര്‍ പട്ടയം വിറ്റ് ജീവിക്കും.മലയോര കര്‍ഷകന്റെ പേരില്‍ വോട്ടുപിടിക്കുന്ന മാണിസാറിനെപ്പോലെ. വേറെ ചിലര് ഇസ്ലാമിന്റെയും വിശ്വാസികളുടെയും പേരില്‍ പച്ചക്കൊടിയും ചന്ദ്രക്കലയും കാട്ടി വോട്ടുപിടിക്കും. പക്ഷേ ഉപജീവനം ഹജ്ജ് ക്വോട്ട വിറ്റിട്ട് !

ഹജ്ജ് സീറ്റ് മുസ്ളിം ജനസംഖ്യാനുപാതികമായി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതിനു വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്. ഹജ്ജിന് ഇത്തവണ ആകെ 1,23,000 സീറ്റാണുണ്ടായിരുന്നത്. അതില്‍ 1,06,000 സീറ്റ് മാത്രമാണ് 34 ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചുനല്‍കിയത്. 17,000 സീറ്റ് കേന്ദ്ര വിദേശ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് വിഭാഗം നേരിട്ട് വിതരണംചെയ്തു.മുന്‍വര്‍ഷങ്ങളില്‍ 2000 സീറ്റ് മാത്രമാണ് വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളന്റിയര്‍മാര്‍ക്കുമായി മാറ്റിവച്ചിരുന്നത്. അതുപോലും പൂര്‍ണമായി ആവശ്യം വരാറില്ല.

 സഹമന്ത്രി ഇ അഹമ്മദിനാണ് ഹജ്ജ് കാര്യങ്ങളുടെ ചുമതല. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വിതരണംചെയ്യാതെ പിടിച്ചുവച്ച പതിനേഴായിരത്തോളം സീറ്റില്‍ ഏറെയും ക്രമവിരുദ്ധമായാണ് നല്‍കിയതെന്ന്‍ എം.പി ടി.കെ ഹംസ വിദേശകാര്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.  ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റികളും കേന്ദ്രസര്‍ക്കാരിന് പരാതി അയച്ചിട്ടുണ്ടെന്ന് ടി കെ ഹംസ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.  ഇത്തവണ മന്ത്രാലയം മാറ്റിവച്ച 17,000 സീറ്റില്‍ വിഐപികളും ഉദ്യോഗസ്ഥരും വളന്റിയര്‍മാരുമായി എത്രപേര്‍ പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തണം. ബാക്കി സീറ്റുകള്‍ എന്ത് മാനദണ്ഡമനുസരിച്ചാണ് വിതരണംചെയ്തതെന്നും വ്യക്തമാക്കണം. ഈ ഇടപാടില്‍ ഇ അഹമ്മദിനുണ്ടായിരുന്ന പ്രത്യേക താല്‍പ്പര്യം എന്താണെന്ന് അന്വേഷിക്കണമെന്നും ഹംസ ആവശ്യപ്പെട്ടു. 

ഇന്ത്യയില്‍ 1,66,000 പേര്‍ വെയ്റ്റിങ് ലിസ്റ്റില്‍ നില്‍ക്കെയാണ് അപേക്ഷ നല്‍കാത്തവര്‍ക്ക് വിദേശ സഹമന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രത്യേക ഉത്തരവു പ്രകാരം സീറ്റ് നല്‍കിയത്. ഇവരുടെ യാത്രയ്ക്ക് വഴിയൊരുക്കാന്‍ സ്റ്റാമ്പ് ചെയ്തുവരുന്ന ഹജ്ജ് പാസ്പോര്‍ട്ട് വിദേശ മന്ത്രാലയം പിടിച്ചുവച്ചതായും ഹംസ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ സുതാര്യമായാണ് ഹജ്ജ് ക്വാട്ട വിതരണം ചെയ്യുന്നത്. 47,000 പ്രൈവറ്റ് ഹജ്ജ് ക്വാട്ട ഏജന്‍സികള്‍ക്ക് വീതിച്ചുകൊടുത്തതിലും ക്രമക്കേടുണ്ട്. 300-400 സീറ്റ് വീതം ഏജന്‍സികള്‍ക്കു നല്‍കിയപ്പോള്‍ കോഴിക്കോട്ടെ ഒരു ഏജന്‍സിക്കുമാത്രം 1700 സീറ്റ് നല്‍കി.

മദനിയുടെ ഭൂതകാലത്തിലെ തീവ്രവാദബന്ധം സ്ഥാപിച്ചെടുക്കാന്‍ കോടതിയില്‍ സമര്‍പ്പിച്ച നാലരച്ചക്രത്തിന്റെ കടലാസുകളെടുത്ത് മഞ്ഞവരയിട്ട് എന്തോ ആനക്കാര്യം കിട്ടിപ്പോയേ എന്നമട്ടില്‍ വെണ്ടയ്ക്ക നിരത്തുന്ന വീരേന്ദ്രപ്പത്രത്തിനും കെ.പി.മോഹനന്റെ മര്‍ഡോക്കുചാനലിനും ഇതും കൂടി ഒന്നു തപ്പാമോ ? (ആ കേസില്‍ മദനിയെ കോടതി വെറുതേവിട്ടാലും 'വീരേന്ദ്രഭൂമി'ക്ക് കടി തീരില്ല. മുരിക്കുമരം തന്നെ ശരണം!)

  ഫാരീസ് അബൂബക്കറിന്റെ അളിയന്റെ അമ്മായിയുടെ നാത്തൂന്റെ ചേച്ചീട ഭര്‍ത്താവുമായി ആലുവാമണപ്പുറത്തുവച്ച്  കോഴിക്കോട് സി.പി.എം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ് സംസാരിച്ചിട്ടുണ്ടെന്നൊക്കെ ഗവേഷിച്ചുമലമറിക്കുന്ന നേരത്ത് ഇ.അഹമ്മദ് സാഹിബ്ബ് കച്ചവടമടിച്ച 17,000 ഹജ്ജ് ക്വോട്ടയെവിടെ എന്നും കൂടെ ഒന്ന് ഗവേഷിക്കരുതോ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ